ഡാഫ്നെ ദു മോറിയർ സ്വതന്ത്ര പരിഭാഷ
ലണ്ടനിലെ ഒരു പ്രമുഖ വ്യവസായിയുടെ ക്ഷണം സ്വീകരിച്ച് വിരുന്നുസൽക്കാരത്തിൽ പങ്കെടുക്കാനും മറ്റുചില ബിസിനസ് കാര്യങ്ങൾക്കുമായി മാക്സിം രണ്ടുദിവസത്തേക്ക് ലണ്ടനിലേക്കു പോയി.
ഞാൻ ഈ വലിയ ഭവനത്തിൽ ഒറ്റപ്പെട്ട പോലെയായി. മാക്സിമിന്റെ അസാന്നിധ്യം എന്നെ നിരുന്മേഷയാക്കി. മാൻഡെർലിയിൽ വന്നിട്ട് ഇങ്ങനെയൊരു ഏകാന്തത അനുഭവപ്പെടുന്നത് ആദ്യം. ഒറ്റയ്ക്ക് കാറിലാണു പോയിരിക്കുന്നത്. മനസിൽ വല്ലാത്ത ആധിയും ഉത്കണ്ഠയും.
മണിക്കൂറുകൾക്കുശേഷം റോബർട്ട് വന്ന് അറിയിച്ചു, "സാർ അവിടെ സുരക്ഷിതനായി എത്തി'യെന്ന്. എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. ഉണർവും ഉന്മേഷവും എന്നിലേക്കു തിരിച്ചുവന്നു. പുതിയൊരു സ്വാതന്ത്ര്യം കിട്ടിയപോലെ മനസു തുള്ളിച്ചാടി. അപ്പോഴേക്കും ജാസ്പ്പറും ഓടിയെത്തി. വിശപ്പില്ലാത്തതിനാൽ ലഞ്ചിനുവേണ്ടി കാത്തുനിന്നില്ല.
ഞങ്ങൾ ലോണിലേക്കു നടന്നു. അതിനപ്പുറം പടർന്നുപന്തലിച്ച് തണൽവിരിച്ചുനിൽക്കുന്ന വിവിധ വൃക്ഷങ്ങൾ, കാറ്റിൽ ചാമരം വീശുന്ന അവയുടെ ശിഖരങ്ങൾ. സൂര്യൻ ഇറക്കുമതിചെയ്യുന്ന വെയിലിനെ വൃക്ഷത്തലപ്പുകൾ തടഞ്ഞുനിർത്തി. തണലും തണുപ്പുമുള്ള ആ കാട്ടുവഴിയിലൂടെ നടന്നു. ഹാപ്പി വാലിയിൽ എത്തി അവിടെ അല്പം നിന്നശേഷം താഴ്വരയിലൂടെ ഇറങ്ങി നേരേ കടൽത്തീരത്തേക്ക്. ബീച്ചിലെ ഉച്ചച്ചൂടിനെ തണുത്ത കാറ്റ് വലിച്ചെടുത്തു. തുടർന്ന് അന്നുപോയ അതേ ഭാഗത്തേക്ക്, ബോട്ട് ഹൗസിലേക്ക്, കോട്ടേജിലേക്കു നീങ്ങി. കടൽ ശാന്തമാണ്. എങ്കിലും ചെറിയ തിരകൾ പാറക്കെട്ടുകളിൽ തട്ടി തിരിച്ചുപോകുന്നു.
ജാസ്പ്പർ നിന്നു കുരയ്ക്കുന്നുണ്ട്. ""ജാസ്പ്പർ! നീ ഇങ്ങോട്ടു വാ!'' ഒരു കൂട്ടിന് ഇവൻ നല്ലതാണ്. എന്നാൽ ചിലനേരത്ത് തീരെ അനുസരണയില്ല. വീണ്ടും ഞാൻ വിളിച്ചു. അവൻ വന്നില്ല. ഞാൻ പതുക്കെ സ്റ്റോറിന്റെ വാതിൽക്കൽ ചെന്നു. വിളിച്ചു ചോദിച്ചു: ""ഇതിനകത്ത് ആരെങ്കിലുമുണ്ടോ?'' കുനിഞ്ഞു നോക്കിയപ്പോൾ അകത്ത് ആരോ ഉണ്ട്. പതുങ്ങി നിൽക്കുകയാണ്. അയാളേക്കാൾ കൂടുതൽ പേടിച്ചത് ഞാനാണ്. നോക്കിയപ്പോൾ ബെൻ! പകച്ച് വിളറി നിൽക്കുകയാണ്. അനിഷ്ടത്തോടെ ഞാൻ ചോദിച്ചു: ""എന്താ നീ ഇവിടെ? എന്താ നിനക്കു വേണ്ടത്?''
അവൻ ഒന്നും മിണ്ടുന്നില്ല. ഭിന്നമാനസികാവസ്ഥയുടെ അതേ നോട്ടത്തോടെ ഭയന്നു നിൽക്കുകയാണ്.
""ഈ ഭാഗത്ത് ഇങ്ങനെ ചുറ്റിപ്പറ്റി നടക്കുന്നത് മാക്സിമിന് ഇഷ്ടമില്ല.''
കൈയുടെ പിറകിൽ അവൻ എന്തോ മറച്ചുപിടിച്ചിട്ടുണ്ട്.
""എന്താണ് നിന്റെ കൈയിൽ?''
അവൻ കൈ നിവർത്തിക്കാണിച്ചു. ""മീൻ പിടിക്കാനുള്ള ചൂണ്ടക്കൊളുത്ത്. ഇവിടന്ന് എടുത്തതാ.''
ഞാൻ ചെന്ന് വാതിൽ അടച്ചു കുറ്റിയിട്ടു.
""മേലിൽ ഈ ഭാഗത്തു വരരുത്. ഈ ചൂണ്ടക്കൊളുത്ത് നീ എടുത്തോളൂ!''
ഇതു കേട്ടപ്പോൾ നിധി കിട്ടിയ സന്തോഷത്തോടെ അത് അവൻ മാറോടു ചേർത്തുപിടിച്ചു. എന്നിട്ടു ദൈന്യതയോടെ പറഞ്ഞു:
""എന്നെ... എന്നെ... ഭ്രാന്താശുപത്രിയിൽ വിടരുത്. ഞാൻ ആരോടും ഒന്നും പറയില്ല...!''
""പേടിക്കേണ്ട. നിന്നെ അവിടേക്കൊന്നും വിടില്ല. മേലിൽ ഇങ്ങോട്ടു വരരുത്.''
നിറഞ്ഞ സംതൃപ്തിയോടെ എന്നെ ഒരു നിമിഷം നോക്കിയിട്ടു പറഞ്ഞു: ""മാഡത്തിന്... മാഡത്തിന്... മാലാഖയുടെ കണ്ണുകളാ.''
""നീ എന്താ വിവരക്കേടു പറയുന്നോ?''
""മാഡം... മറ്റേ മാഡത്തെപ്പോലെയല്ല.''
കൂടുതൽ പറയാൻ ഞാൻ അനുവദിച്ചില്ല. ഞാനും ജാസ്പ്പറും മടങ്ങി. കൂടെ അവനും പോന്നു. കാഴ്ചയ്ക്ക് അവൻ വലിപ്പത്തിലുണ്ടെങ്കിലും ഒരു കുട്ടിയുടെ മനസാണ്.
ഹാപ്പി വാലി വഴിതന്നെ ഞാനും ജാസ്പ്പറും മടങ്ങി.
കാടുപോലെ വളർന്നുനിൽക്കുന്ന മരങ്ങളും ഇടതൂർന്നു തലയാട്ടിനിൽക്കുന്ന ചെടികളും പച്ചപ്പുല്ലു വളരുന്ന മൈതാനവും കടന്ന് ഞങ്ങൾ വീടിനു സമീപമെത്താറായി. വാച്ചിൽ സമയം നോക്കി. നാലായിട്ടില്ല. ചായ വേണമെന്നു പറയാൻ ഫ്രിത്തിനെയോ റോബർട്ടിനെയോ കാണുന്നില്ല. അറ്റത്ത് ടെറസിലേക്കുവരെ നീണ്ടുകിടക്കുന്ന ലോണിലൂടെ ചുമ്മാ അലസമായി നടന്നപ്പോൾ ഗേറ്റിനു പുറത്ത് ഏതോ ഒരു വാഹനം കിടക്കുന്നതുപോലെ. കണ്ണിനു മുകളിൽ കൈപ്പത്തിവച്ച് ഞാൻ സൂക്ഷിച്ചുനോക്കിയപ്പോൾ അതൊരു കാറാണ്. ഏതെങ്കിലും അതിഥി വന്നതായിരിക്കുമോ? അങ്ങനെയെങ്കിൽ വണ്ടി ഇങ്ങനെ നിർത്തില്ലല്ലോ.
എന്തായാലും വീടിനെ ലക്ഷ്യമാക്കി ഞാൻ ലോണിലൂടെ നടന്നു. ജനാലയുടെ ചില്ലിൽനിന്നെത്തിയ സൂര്യപ്രകാശം കണ്ണിലടിച്ചപ്പോൾ സ്വാഭാവികമായും ഞാൻ ആ ഭാഗത്തേക്കു നോക്കി. ആ നിമിഷത്തിൽ എന്നെ അദ്ഭുതപ്പെടുത്തിക്കൊണ്ട് പടിഞ്ഞാറു ഭാഗത്തുള്ള ഒരു ജനാല തുറന്നുകിടക്കുന്നു. ജനാലയ്ക്കരികേ ആരോ ഒരാൾ നിൽക്കുന്നുണ്ട്. ഞാൻ അയാളുടെ ദൃഷ്ടിയിൽപ്പെട്ടു എന്നു തോന്നുന്നു. ഉടനെ അയാൾ തല പിൻവലിച്ചു.
അയാളുടെ അരികെനിന്ന രൂപം തത്ക്ഷണം ഒരു കൈകൊണ്ട് ജനാല അടച്ചു. അടച്ചത് മിസിസ് ഡാൻവേഴ്സ്! കറുത്ത വസ്ത്രത്തിന്റെ കൈ കണ്ടപ്പോൾ അതു മനസിലായി. ഭവനം സന്ദർശിക്കാൻ വന്ന ഏതെങ്കിലും വ്യക്തിയായിരിക്കുമോ? അങ്ങനെയാണെങ്കിൽ അതു കാണിക്കേണ്ട ചുമതല ഫ്രിത്തിനോ റോബർട്ടിനോ ആണ്. രണ്ടുപേരും അവിടെയില്ലാത്തതിനാൽ മിസിസ് ഡാൻവേഴ്സ്തന്നെ അതിനു മുതിർന്നതാവും.
ഇനി അഥവാ ആ സ്ത്രീയുടെ ഏതെങ്കിലും പരിചയക്കാരനാവുമോ വന്നിരിക്കുന്നത്? മാക്സിം സ്ഥലത്തില്ലാത്ത ദിവസംനോക്കി വന്നത് യാദൃച്ഛികമോ മനഃപൂർവമോ? ആകെയൊരു ദുരൂഹത!
ഏതായാലും ഞാൻ മുൻവശത്തെ വാതിൽ തുറന്ന് വീടിനുള്ളിലേക്കു കയറി. ഹാളിൽ ഗസ്റ്റ് വന്നതിന്റെ ലക്ഷണമായി വിസിറ്റിംഗ് കാർഡോ തൊപ്പിയോ ഒന്നും കണ്ടില്ല. അതുകൊണ്ടു ഞാൻ കൈയും മുഖവും കഴുകി മോണിംഗ് റൂമിലേക്കു ചെന്നപ്പോൾ അതു തുറന്നുകിടക്കുന്നു. എന്റെ തുന്നൽ സാമഗ്രികൾ അടങ്ങിയ ബാഗ് അവിടെനിന്നു മാറ്റി കുഷന്റെ പിന്നിൽ വച്ചിരിക്കുന്നു. ഡിവാൻമേലായിരുന്നു ഞാനത് വച്ചിരുന്നത്. അതിന്മേൽ ആരോ ഇരുന്നതായ ലക്ഷണമുണ്ട്. ഞാനും മാക്സിമും ഇല്ലാത്ത സമയത്ത് മിസിസ് ഡാൻവേഴ്സ് അങ്ങനെ ചെയ്തത് ഒരുതരം തന്നിഷ്ടവും ധിക്കാരവുമല്ലേ?
അപ്പോഴേക്കും ആ സ്ത്രീയുടെ സംസാരം കേട്ടു.
""എന്താണാവോ ഇന്നു നടത്തം കഴിഞ്ഞ് നേരത്തേ വന്നിരിക്കുന്നു. ലൈബ്രറിയിലേക്കാണു പോകുന്നതെങ്കിൽ അവർ കാണാതെ നിനക്ക് ഹാളിലൂടെ പുറത്തുപോകാം. നിൽക്ക്, ഞാൻ പോയി നോക്കട്ടെ.''
അപ്പോഴേക്കും ജാസ്പ്പർ ഓടിവന്നു. അപരിചിതനെ കണ്ട് കുരയ്ക്കാൻ തുടങ്ങി. ഇനി രക്ഷയില്ല. അയാളുടെ പരുക്കൻ സ്വരം.
""എടാ കൊച്ചു കള്ളപ്പട്ടി! നീ എന്നെ മറന്നോ?'' നായയുടെ നീണ്ട കുര. എവിടെ ഒളിക്കണമെന്നറിയാതെ ഞാൻ ഭയചകിതയായി നിന്നു. അപ്പോഴേക്കും ഒരു കാലടിശബ്ദം എന്റെ അടുത്തേക്ക് എത്തി. തുടർന്ന് അയാൾ എന്റെ മുറിയിലെത്തി. ഞാൻ വാതിലിന്റെ മറവിൽ ഒളിച്ചതുകാരണം എന്നെ ആദ്യം അയാൾക്കു കാണാനായില്ല. അപ്പോഴേക്കും നായ കുതിച്ച് എന്റെ അടുത്തുവന്നു.
ഒരദ്ഭുതവസ്തുവിനെ കണ്ടപോലെ അയാൾ എന്നെ അടിമുടി നോക്കി. ""ദയവായി ക്ഷമിക്കണം.''
നല്ല തണ്ടും തടിയുമുള്ള ഒത്ത പൊക്കമുള്ള ഒരു മനുഷ്യൻ. കാഴ്ചയ്ക്കു നിറമുണ്ടെങ്കിലും ലക്ഷണമില്ലാത്ത മുഖം. കുത്തഴിഞ്ഞ ജീവിതം നയിക്കുന്ന ഒരു മദ്യപാനിയാണെന്ന് ഒറ്റനോട്ടത്തിൽ തോന്നും. അയാൾ അടുത്തുവന്നപ്പോൾ വിസ്കി മണക്കുന്നുണ്ട്. പിന്നെ എന്നെ നോക്കി ചിരിച്ചു. മറ്റു സ്ത്രീകൾക്കു കൊടുക്കുന്ന ഒരുതരം ചിരി.
""എന്നെ കണ്ട് മാഡം ഞെട്ടിയോ?''
""ഒരിക്കലുമില്ല. അകത്തു സംസാരിക്കുന്നതിന്റെ സ്വരങ്ങൾ കേട്ടു. ഗസ്റ്റുകളല്ലെന്നു മനസിലായി.''
""ശ്യോ! എന്തൊരു നാണക്കേടാണ്. എന്നോടു ക്ഷമിക്കുമെന്നു വിചാരിക്കുന്നു. സത്യം എന്താണെന്നുവച്ചാൽ ഞാൻ ഡാനിയെ ഒന്നു കാണാൻ വന്നതാ. അവൾ എന്റെ പഴയൊരു കൂട്ടുകാരിയാണ്.''
""അതിനു വിരോധമില്ല.''
അപ്പുറത്തു മറഞ്ഞുനിൽക്കുന്ന സ്ത്രീയെ നോക്കി അയാൾ പറഞ്ഞു: ""ഹലോ ഡാനി! നിന്റെ പ്ലാനും മുൻകരുതലുമെല്ലാം പാളി. ഇവിടെ ഒരാൾ ഒളിഞ്ഞുനിന്നു കേൾക്കുന്നുണ്ടായിരുന്നു.''
ഇതുംപറഞ്ഞ് അയാൾ ഒരു സിഗരറ്റെടുത്തു കത്തിച്ചു. യാതൊരു മര്യാദയുമില്ലാത്ത പ്രവൃത്തി. എന്നിട്ട് എന്നോടൊരു ചോദ്യം- ""മാക്സ് എന്തു പറയുന്നു?''
ഇതു മറ്റൊരു മര്യാദകേട്. മാക്സിമിനെ ആരും മാക്സ് എന്നു വിളിക്കാറില്ല. താനായിട്ടു ദീർഘകാലത്തെ പരിചയമുണ്ടെന്ന് എനിക്കു തോന്നാനായിരിക്കാം.
ഞാൻ പറഞ്ഞു: ""മാക്സിം ലണ്ടനിൽ പോയിരിക്കയാണ്.''
""ഈ പുതുപ്പെണ്ണിനെ എന്തേ കൂടെ കൊണ്ടുപോകാഞ്ഞത്? അതു മോശമായി.''
ഈ സമയത്ത് മിസിസ് ഡാൻവേഴ്സ് കടന്നുവന്നു. വിളറിയ മുഖം. അസ്വസ്ഥമായ നോട്ടം.
""ഡാനി! എന്നെ ഒന്നു പരിചയപ്പെടുത്ത്.''
""മാഡം, ഇത് മിസ്റ്റർ ഫാവെൽ.''
""ഓ! പരിചയപ്പെടുത്തിയതിൽ സന്തോഷം.''
ഇതിനിടയ്ക്ക് ഫാവെലിനോട് സ്ഥലംവിടാൻ അവർ കണ്ണുകൊണ്ടു സൂചന കൊടുക്കുന്നുണ്ടായിരുന്നു.
""ഞാൻ പോകട്ടെ മാഡം. വീട്ടിൽ കാത്തിരിക്കാനായി എനിക്കാരുമില്ല. ഞാനൊരു ബാച്ചിലർ ആണ്. ഗുഡ് ബൈ!''
ഇതുംപറഞ്ഞ് ഒരു പ്രത്യേക ചിരിയുമായി അയാൾ കാറിന്റെ അടുത്തേക്കു പോയി. മിസിസ് ഡാൻവേഴ്സ് ഒരു കള്ളക്കളി പൊളിഞ്ഞതിന്റെ ചമ്മലോടെ, എന്നെ അഭിമുഖീകരിക്കാൻ ധൈര്യമില്ലാതെയാവണം വേഗം മുറിവിട്ടു പോയി.
ഞാൻ ബെല്ലടിച്ചു. ആരും വരുന്നില്ല. ആരെയും കാണുന്നില്ല. ഫ്രിത്തിനെയും റോബർട്ടിനെയും ഓരോ കാര്യങ്ങൾക്കായി പറഞ്ഞുവിട്ടിരിക്കുന്നു. വേലക്കാരികൾ അവരുടെ ക്വാർട്ടേഴ്സിൽ. എല്ലാം കരുതിക്കൂട്ടി ഒരുക്കിയ സംവിധാനങ്ങൾ. കഠിനമായ വെറുപ്പോടെ എന്റെ മനസു മന്ത്രിച്ചു: "മാൻഡെർലിയുടെ മാനംകെടുത്തിയ മഹാപാപി!'
(തുടരും)